വാഷിംഗ്ടൺ ഡിസി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് പുതിയ പ്രതിസന്ധി. ക്രിമിനൽ കുറ്റാരോപണങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കിൽ പോലും ഇങ്ങനെയുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2012-ൽ വ്യാജ ഉത്പന്നങ്ങൾ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
കേസ് നിലനിൽക്കെ ഇയാൾ വിദേശത്തുപോയി തിരിച്ചെത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
ഈ വിധി സർക്കാരിന് ഗ്രീൻ കാർഡ് ഉടമകളുടെ മേൽ അമിത അധികാരം നൽകുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാൻജി ബ്രൗൺ ജാക്സൺ മുന്നറിയിപ്പ് നൽകി.